ഒരു അവധിക്കാലം. അതായത് ഞാന്‍ അവധിക്കു പോയകാലം. നമ്മള്,മറുനാടന്‍ മലയാളികള്‍ക്ക് നാട്ടില്‍ പോകുമ്പോള്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നുണ്ട്. കയ്യില്‍ മദ്യക്കുപ്പി കരുതണം. “എന്നു വന്നു, എപ്പോള്‍ പോകുന്നു? “ ,ഈ രണ്ടു ചോദ്യവും കഴിഞ്ഞാല്‍ ഒരു കൈ ഉയര്‍ത്തി, മറ്റേ കൈ ഉയര്‍ത്തിയ കയ്യുടെ മുട്ടില്‍ തൊട്ടു കള്ളച്ചിരിയോടെ ഒരു ചോദ്യം.“കൊണ്ടുവന്നോ?” . അതുകൊണ്ട് മിക്കവാറും എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും രണ്ടു സ്കോച് വാങ്ങി കയ്യില്‍ കരുതും.
മദ്ധ്യ കേരളത്തില്‍ നിന്ന് രണ്ടു സുഹൃത്തുക്കള്‍ എന്നെ കാണാനെത്തി. പുഴയില്‍ നീന്തിക്കുളിച്ച്, നാടന്‍ ഭക്ഷണവും കഴിച്ച്, നാട്ടിന്‍പുറമാകെ കറങ്ങി. അങ്ങനെ വൈകുന്നേരമായി. ഞങ്ങളൊന്നു കൂടാന്‍ തീരുമാനിച്ചു. ഞങ്ങളിരുന്നു. അപ്പോള്‍ കതകില്‍ മുട്ടു കേട്ടു. കതകു തുറന്നു. എന്റെ നാട്ടിലെ ബാല്യകാല ചങ്ങാതി. ആഞ്ഞു ഒരു കെട്ടിപ്പിടുത്തം.
“എന്തര് അണ്ണാ, എപ്പഴ് വന്ന്? തള്ളേ, വന്നിറ്റ്, ഒരു ഫോണ്‍ ചെയ്താ? മുക്കില്‍ വന്നപ്പം കോവിയണ്ണന്‍ പറഞ്ഞു, നീ വന്നൂന്ന്. അകത്തു ഏതു പയലുകള്, ടാ? “
പരസ്പരം എല്ലാവരും പരിചയപ്പെട്ടു. എന്നിട്ടു, സാധാരണ ചോദ്യം. “അണ്ണാ,ഒന്നും കൊണ്ട് വന്നില്ലിയ?” .സ്കോച് എടുത്തു മുന്നില്‍ വച്ചു കൊടുത്തു. അവന്റെ കണ്ണിലെ പ്രകാശം കണ്ടപ്പോള്‍, ലൈറ്റ് കെടുത്തിയാലോ എന്ന് തോന്നി. ക്രിസ്തുമസ്സിനു കെട്ടിത്തൂക്കിയ രണ്ടു ജ്വലിക്കുന്ന നക്ഷത്രങ്ങള്‍. കുപ്പി തുറന്നു എല്ലാവരും ഓരോ സ്മോള്‍ എടുത്തു. പുള്ളി ചറപറാന്നു മൂന്നു നാലു ലാര്‍ജ് കീറി.
അപ്പോള്‍ പുള്ളിയുടെ ഫോണ്‍ ശബ്ദിച്ചു. “പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തേ ....”. വിരല്‍ ചുണ്ടില്‍ വച്ച് ഞങ്ങളോട് നിശബ്ദരായിരിക്കാന്‍ ആംഗ്യം കാണിച്ചു. " അയ്യോ, സാമിയാണെ, വെള്ളമടിയോന്നുമില്ല. നമ്മടെ പൊട്ടന് വന്ന്. ഒരു സ്കോച് ബിയറ് കൊണ്ട് വന്ന്. നമ്മട് നാലുവര് ഒണ്ട്. ഞാന്‍ ഉത്തുപ്പോരം തന്ന കുടിക്കൂ. ബാക്കി അവമ്മാര് , ഇപ്പം വരാം.
ഫോണ്‍ നിലത്ത് വച്ചു.," അണ്ണാ, വീട്ടിനാണ് . നേരത്തെ പോണും. ഇല്ലെങ്കി അവള് കൊല്ലും."
എവിടീന്നാടാ,സ്വഭാവത്തിനു ചേരാത്ത ഈ റിംഗ് ടോണ്‍?"
" കഴിഞ്ഞ പ്രാവശ്യം ശബരിമലയ്ക്ക് മാലയിട്ടപ്പം വച്ചത് . പിന്ന മാറ്റീല ,കേട്ട. മാലയിടുണതിന് രണ്ടു മാസം മുമ്പ് വെള്ളമടി നിറുത്തും. മലയില്‍ പെയ്യിട്ട് വന്നാ പിന്നിയും രണ്ടു മാസം തൊടൂല."
" കൊള്ലാമെടോ, സ്കോച് ബിയര്‍ ആദ്യമായി കേള്‍ക്കുകയാ?"
" അയ്യോ, ബ്രാണ്ടീന്നു അറിഞ്ഞ കൊല്ലും. ബിയര്‍ സാരമില്ല."
“ ഇപ്പഴേ ചോറ് ഉണ്ടാ ഇതാര് തീക്കും? എനിക്ക് വേണ്ട കേട്ടാ, വീട്ടി പെയ് തിന്നില്ലെങ്കി അവള് കൊല്ലും, ബ്രാണ്ടി മാത്തരം മതി”.
"അണ്ണാ, നെങ്ങള് ഇനി എടുക്കുണില്ലിയാ?, മതിയാ?"
ഞങ്ങള്‍ കപ്പ് കമിഴ്ത്തി.
“ തള്ളേ, നെങ്ങള് എന്തര് കുടിയമ്മാര്? നെങ്ങള് വെളിയിലക്ക പോണ ആളുകള്‍ ഇല്ലിയ, നമ്മള നാട്ടിന്റെ പേരു കളയുമല്ല. ഞാന്‍ ഇത് തീക്കും, ഒറ്റക്ക് തീക്കും.”
ഭക്ഷണം വന്നു. ഞങ്ങള്‍ തിന്നു. കിടന്നു. പുള്ളി ഓരോ സിപ്പിലും “അമ്മയാണെ, ഞാന്‍ തീത്തിറ്റ് തന്നപോവും” എന്ന പ്രതിജ്ഞ ആവര്‍ത്തിച്ചു വീശിക്കൊണ്ടേകൊണ്ടിരുന്നു. ഒടുവില്‍ തീര്‍ത്തു. “ഓ.കെ. സാറെ, ഗുഡ് നൈറ്റ്. വീട്ടിപെയ് എത്തീറ്റ് വിളിച്ചു പറയാം, കേട്ട.” ആടിയാടി കതകിനു പുറത്തേക്ക് മറഞ്ഞു.
പുള്ളി പോയി , അഞ്ചു മിനിറ്റ് കഴിഞ്ഞു. ആരോ വന്നു കതകില്‍ മുട്ടി. കതകു തുറന്നു. മുറ്റത്ത് രണ്ടു പേര്. കാര്യം തിരക്കി. “ അണ്ണാ, ഇന്ന് ഷാപ്പക്ക ലീവാണ്. സാധനം കിട്ട്ണില്ല. ലോ..ലവിടെ ഒരുത്തനെ കണ്ട്, അവന് പറഞ്ഞു ഇവിടെ മൂന്നു ഫാറിന്‍കാറ് വെള്ളം അടിച്ചോണ്ട് ഇരിക്ക്ന്, അവമ്മാരെ കയ്യില്‍ സാധനം ഒണ്ട്. അണ്ണാ, നാലു പേര് ചേര്‍ന്ന് കട്ടിംഗ്. അഞ്ഞൂറു രൂവ ഒണ്ട്. ഒരു കുപ്പി തയ്ണം. (സമയം പന്ത്രണ്ടു ആണേ.) നമുക്ക് ചൊറിഞ്ഞോണ്ടു വന്നു. അവരെ വിരട്ടി വിട്ടു.
നമ്മുടെ സുഹൃത്തിന്റെ ഫോണ്‍ വന്നില്ല. അങ്ങോട്ട് വിളിക്കാം എന്ന് തീരുമാനിച്ചു. ഞാന്‍ വിളിച്ചു. റിംഗ് പോകുന്നുണ്ട്. ഒപ്പം ദൂരെ നിന്നൊരു തമിഴ്പ്പാട്ട് കേള്‍ക്കുന്നു, “ പള്ളിക്കെട്ട്....ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തേ...”. ഫോണ്‍ ആരും എടുക്കുന്നില്ല. ഇപ്പോള്‍ പാട്ടു കേള്‍ക്കുന്നില്ല. വീണ്ടും ഡയല് ചെയ്തു. റിംഗ് പോകുന്നു. ഒപ്പം ദൂരെ നിന്നു ആ പാട്ടും.
റിംഗ് നിന്നു പാട്ടും നിന്നു. അപ്പോള്‍ മനസ്സിലായി സുഹൃത്തിന്റെ ഫോണ്‍ എവിടെയോ അടിക്കുന്നു.നടന്നു മുന്നോട്ടു പോയി. വീണ്ടും ഡയല് ചെയ്തു. തൊട്ടടുത്ത് നിന്നാണ് പാട്ട്. ആരെയും കണ്ടില്ല. ഒന്നുകൂടെ ഡയല് ചെയ്ത് ഓടയില്‍ നിന്നാണെന്ന് മനസ്സിലാക്കി. ആശാന് ഓടയില്‍ വീണു കിടക്കുകയായിരുന്നു. പരുക്കില്ല. പക്ഷെ ഇടുങ്ങിയ ആഴമുള്ള ഓടയില്‍ തടിച്ച ബോഡിഫിറ്റ് ആയത് കാരണം സ്വയം എണീക്കാന്‍ വയ്യ. പാന്റ്സിന്റെ പുറകിലുള്ള മൊബൈല്‍ എടുത്തു ഫോണ്‍ ചെയ്യാനും ഒക്കാത്ത അവസ്ഥ.
പുള്ളിയെ കരയിലാക്കി. അവന് പറഞ്ഞു. “ അണ്ണാ, ഞാന്‍ വിഴുന്ന് കെടക്കുമ്പം രണ്ട് പേര് വന്ന്. അടുത്ത് വന്ന് നോക്കിയപ്പം ഞാന്‍ വെള്ളങ്ങള് അടിച്ചോണ്ട് വിഴുന്നൂന്ന് അവമ്മാരക്ക് മനസ്സിലായി, അവമ്മാര് എന്നെ എടുത്തില്ല. എവിടീന്ന് അടിച്ചൂന്ന് കേട്ട്. ഞാന്‍ സ്ഥലം പറഞ്ഞ് കൊടുത്ത്. അവമ്മാര് വാണിച്ചിറ്റ് വന്നിട്ട് എടുക്കാംന്നു പറഞ്ഞിട്ട് പെയ്യു. എന്തര് പറ്റി? തിരിച്ചു പോവുമ്പം എന്നെ തള്ളക്കും വിളിച്ചോണ്ട് പെയ്യു.”
പിറ്റേന്ന് രാവിലെ കാലിലും കയ്യിലും അവിടവിടെ നഷ്ടപ്പെട്ട തൊലിയുമായി ആശാന് പ്രഭാത ചായ കുടിക്കുവാന്‍ കവലയില്‍ വന്നു. ഞങ്ങളും അവിടെ ഉണ്ടായിരുന്നു. അവന്റെ കഥ ഇതിനോടകം അവിടെ കൂടിയിരുന്ന ആള്‍ക്കാര്‍ക്ക് ഞങ്ങള്‍ പറഞ്ഞു കൊടുത്തു. അവന് അടുത്ത് എത്തിയതും എല്ലാപേരും കോറസ്സായി പാടാന്‍ തുടങ്ങി.
“പള്ളിക്കെട്ട് ശബരിമലയ്ക്ക്...കല്ലും മുള്ളും കാലുക്ക് മെത്തേ ....”
അവന് ഒരുകൂസലുമില്ലയിരുന്നു. ഒരു ചായ വാങ്ങി വരാന്തയില്‍ ഇരുന്നു കള്ള ചിരിയോടെ മോന്തി. “ കുടിയനെത്ര ഓട കണ്ടു, ഓടയെത്ര കുടിയന്മാരെ കണ്ടു !!”
ഒരാള്‍ അവന്റെ ഫോണ്‍ ചോദിച്ചു വാങ്ങി. വെള്ളം അടി നിര്‍ത്തുന്നത് വരെ മേലാല്‍ ഈ റിംഗ് ടോണ്‍ വച്ച് പോകരുത്. എസ്.എം.എസ്. ചെയ്ത് റിംഗ് ടോണ്‍ മാറ്റി കൊടുത്തു.